National
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഭീഷണികളിലൊന്നായി ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് മാറിയതായി രാഷ്ട്രപതി ദ്രൗപദി മുർമു. ഐപിഎസ് പ്രൊബേഷൻ ഉദ്യോഗസ്ഥരുമായി രാഷ്ട്രപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിലാണ് രാഷ്ട്രപതി ആശങ്ക അറിയിച്ചത്.
ഇത്തരം തട്ടിപ്പ് വലിയ ഭീഷണിയായി തുടരുന്നതിൽ ആശങ്കയുണ്ട്. ഏകദേശം പത്തു വർഷം മുന്‍പ് ഡിജിറ്റൽ അറസ്റ്റ് എന്ന പദപ്രയോഗം മനസിലാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇക്കാലത്ത് സാധാരണക്കാർക്ക് ഏറെ ഭീഷണി നൽകുന്ന ഒരു പദമായി അതു മാറിയെന്നും രാഷ്ട്രപതി പറഞ്ഞു.
കേന്ദ്ര ഏജൻസികളുടെയും കോടതിയുടെയും പേരിൽ ഡിജിറ്റൽ അറസ്റ്റ് എന്ന വ്യാജേന സാധാരണക്കാരിൽനിന്നു പണം കവരുന്ന സമീപകാല സംഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു രാഷ്ട്രപതിയുടെ പരാമർശം.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും നിർമിതബുദ്ധിയുടെയും കാര്യത്തിൽ ഏറെ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ പലരുമിത് തെറ്റായി ഉപയോഗിക്കുന്നതിനാൽ നിയമപാലകർക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു.
സാങ്കേതികവിദ്യകളെ ദുരുപയോഗം ചെയ്യുന്നവർക്കെതിരേ നിയമപാലകർ ഒരുപടി മുന്നിലായിരിക്കണമെന്ന മുന്നറിയിപ്പും രാഷ്ട്രപതി നൽകി. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ ലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെതിരേ മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യത്തെ ഒരു സ്ഥാപനവും ഡിജിറ്റൽ അറസ്റ്റ് എന്ന നടപടി സ്വീകരിക്കില്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ച അന്വേഷണങ്ങളെല്ലാം സിബിഐയെ ഏൽപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.
Kerala
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഹെലികോപ്റ്റർ പ്രമാടത്തെ ഹെലിപാഡിലെ കോൺക്രീറ്റിൽ താഴ്ന്ന സംഭവത്തിൽ പ്രതികരണവുമായി കെ.യു.ജനീഷ് കുമാർ എംഎൽഎ. എച്ച് മാർക്കിൽ ഹെലികോപ്റ്റർ ഇടാൻ പൈലറ്റിന്റെ നിർദേശം അനുസരിച്ച് തള്ളിമാറ്റിയതാണെന്ന് എംഎൽഎ പറഞ്ഞു.
കോൺക്രീറ്റിൽ ടയർ താഴ്ന്നാൽ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റർ മുകളിലേക്കല്ലേ ഉയരുന്നതെന്നും ജനീഷ് കുമാർ ചോദിച്ചു. ഹെലിപ്പാഡില്‍ എച്ച് മാര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. ലാന്‍ഡ് ചെയ്തപ്പോള്‍ അല്‍പ്പം പിന്നിലേക്കായിപ്പോയി.
ഉയര്‍ത്തുന്ന ഘട്ടത്തില്‍ ഫാന്‍ കറങ്ങി ചെളിയും പൊടിയും ഉയരാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പൈലറ്റ് തന്നെയാണ് സുരക്ഷാ ജീവനക്കാരോട് ഹെലികോപ്റ്റര്‍ സെന്‍ട്രലിലേക്ക് നീക്കി നിര്‍ത്തണമെന്ന് പറഞ്ഞത്. ഹെലിപ്പാഡില്‍ ഒരു കേടുപാടും ഉണ്ടായിട്ടില്ലെന്നും ജനീഷ് കുമാര്‍ പറഞ്ഞു.
Kerala
പത്തനംതിട്ട: പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല യാത്രയിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തി. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരിക്കും ഹെലികോപ്ടര്‍ ഇറങ്ങുക.
നേരത്തെ നിലയ്ക്കലിൽ ഹെലികോപ്ടര്‍ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. രാവിലെ ഒമ്പതിന് പ്രമാടത്ത് ഇറങ്ങി റോഡ് മാര്‍ഗമായിരിക്കും പമ്പയിലേക്ക് പോവുക. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ 9.10 ന് രാജ് ഭവനിൽ നിന്ന് പുറപ്പെടുന്ന രാഷ്ട്രപതി ഹെലികോപ്ടറിൽ പ്രമാടത്ത് ഇറങ്ങും. തുടർന്ന് പ്രത്യേക വാഹനത്തിലായിരിക്കും സന്നിധാനത്തേക്ക് തിരിക്കുക. രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദർശിക്കും.
11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. ഉച്ചയ്ക്ക് 12.20 ന് ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും.
പിന്നാലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.